2011 ഏപ്രിൽ 29, വെള്ളിയാഴ്‌ച

ഷൊര്‍ണൂരില്‍ നിന്ന് പഠിക്കേണ്ടത്‌

ഷൊര്‍ണൂരില്‍ നിന്ന് പഠിക്കേണ്ടത്‌

മുരളി തുമ്മാരുകുടി


തിന്മയെ മുഖാമുഖം കാണുകയാണെന്ന തോന്നലുളവാക്കുന്ന ക്രൂരമായ കുറ്റകൃത്യം എല്ലാ സമൂഹവും ഒരിക്കലെങ്കിലും അഭിമുഖീകരിക്കുന്നുണ്ട്. അത് ആ സമൂഹത്തെ ആഴത്തില്‍ ഉലയ്ക്കുന്നു. നന്മ തിന്മകളെക്കുറിച്ചുള്ള അവരുടെ മുന്‍ധാരണകളെ മാറ്റിമറിക്കുന്നു. അതവരെ ഭയചകിതരും ദു:ഖിതരും നിസഹായരും നിഷ്ഠുരരും ആക്കുന്നു.

അത്തരത്തില്‍ ഒരു കുറ്റകൃത്യമാണ് കഴിഞ്ഞയാഴ്ച്ച ഷൊര്‍ണ്ണൂരില്‍ നടന്നത്. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യം കേരളത്തില്‍ അസാധാരണമല്ല. ബലാത്സംഗം പോലും അപൂര്‍വമല്ല (കേരള പോലീസിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാകുന്ന കണക്കനുസരിച്ച് 2008-ല്‍ 548 ബലാത്സംഗങ്ങളാണ് കേരളത്തില്‍ നടന്നത്). ഇതില്‍ നിന്നൊക്കെ ഷോര്‍ണ്ണൂരിലെ സംഭവത്തെ മാറ്റിനിര്‍ത്തുന്നത് അത് ചെയ്തതിലെ മൃഗീയതയും ആ പെണ്‍കുട്ടിയുടെ ജീവിതത്തിലെ പ്രത്യേക സമയവും ആ കുറ്റകൃത്യം സാധ്യമാക്കിയ നിര്‍ഭാഗ്യകരമായ സാഹചര്യങ്ങളുമാണ്. നമ്മുടെ സമൂഹം പൊട്ടിത്തെറിച്ചതിലും അവരുടെ കോപം, ജനം തല്ലിച്ചതക്കുമെന്ന് ഭയന്ന് പ്രതിയെ കുറ്റകൃത്യം നടന്ന സ്ഥലത്തേക്ക് പോലീസിന് കൊണ്ടുവരാന്‍ പോലുമാകാത്ത വിധം നിയന്ത്രണാതീതമായതിലും അത്ഭുതമില്ല.

ഇത്തരം കുറ്റകൃത്യങ്ങള്‍ വളരെ അപൂര്‍വമാണ്, പക്ഷേ കേട്ടുകേള്‍വിയില്ലാത്തതല്ല. ബെല്‍ജിയത്തിലെ മാര്‍ക് ഡ്യുട്രൗക്‌സിന്റെ കേസ് ഒരുദാഹരണം. ആറിനും പത്തൊമ്പതിനുമിടക്ക് പ്രായമുള്ള ആറ് പെണ്‍കുട്ടികളെയാണ് 1995-'96-ല്‍ ഡ്യുട്രൗക്‌സ് തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തിയത്. ഇവരില്‍ നാല് പേരെ കൊന്നു കളഞ്ഞു. ബെല്‍ജിയത്തെ മുഴുവന്‍ പിടിച്ചുകുലുക്കിയ ഒരു കേസായിരുന്നു അത്. ആ നാട്ടിലെ പോലീസ് സംവിധാനത്തില്‍ കാര്യമായ മാറ്റം വരുത്തുന്നതിലേക്ക് നയിച്ചു അത്. സ്വന്തം മകളെ തട്ടിക്കൊണ്ടുപോയി വീടിന്റെ നിലവറയിലൊളിപ്പിച്ച് 26 വര്‍ഷം തുടര്‍ച്ചയായി ബലാത്സംഗം ചെയ്ത് അവളില്‍ ആറ് കുട്ടികളെ ജനിപ്പിച്ചതിന് - ഒരു കുഞ്ഞ് ജനിച്ച് അധികം വൈകാതെ മരിച്ചു- 2006-ല്‍ അറസ്റ്റിലായ ഓസ്ട്രിയക്കാരനായ അച്ഛന്‍ ജോസഫ് ഫ്രിറ്റ്‌സലിന്റെ ഉദാഹരണമാണ് മറ്റൊന്ന്. ഈ സംഭവങ്ങള്‍ ആ സമൂഹങ്ങളെ സ്തബ്ധരാക്കി. അത് അവയെ ഒരു വീണ്ടുവിചാരത്തിലേക്ക് നയിച്ചു.

അത്യപൂര്‍വവും അതിമൃഗീയവുമായ ഒരു കുറ്റകൃത്യം ഒരു സമൂഹം അഭിമുഖീകരിക്കുമ്പോള്‍ ചെയ്യാന്‍ ഒട്ടേറെക്കാര്യങ്ങളുണ്ട്. കുറ്റകൃത്യത്തിനിരയായ ആളെ രക്ഷിച്ച്, കൗണ്‍സലിങ് നല്‍കി സമൂഹത്തിന്റെ ഭാഗമാക്കുക എന്നതാണ് ആദ്യത്തേത്.

സുപ്രധാനമായ രണ്ടാമത്തെകാര്യം കുറ്റവാളിയെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരിക എന്നതാണ്. കുറ്റവാളിക്കു നേരെയുള്ള നമ്മുടെ രോഷം നീതിനിര്‍വഹണത്തെ ബാധിക്കുന്ന തരത്തിലാവരുത്. ഇത്തരം സംഭവത്തില്‍ കുറ്റവാളിയെ കയ്യേറ്റം ചെയ്യണമെന്നു തോന്നുക സ്വാഭാവികമാണ്. മാതൃകാപരമായ രീതിയില്‍ ജനക്കൂട്ടത്തിന്റെ നീതി നടപ്പാക്കാനുള്ള പ്രവണതയും മനസ്സിലാക്കാനാവും. എന്നാല്‍ വിദൂരഭാവിയില്‍ കുറ്റവാളികളെ സഹായിക്കാന്‍ മാത്രമാവും ഇവ ഉതകുക. പ്രിയദര്‍ശിനി മാട്ടൂവിനെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ സംഭവിച്ചതു പോലുള്ള കാര്യങ്ങളുണ്ടായിട്ടുണ്ടെന്നത് വാസ്തവമാണ്. ആ കേസില്‍ കുറ്റക്കാരനെ വിചാരണചെയ്ത കോടതി വെറുതെ വിട്ടു. മാധ്യമങ്ങളുടെയും പൊതുജനങ്ങളുടെയും ഭാഗത്തുനിന്നുണ്ടായ ശക്തമായ പ്രതിഷേധം മൂലം രണ്ടാമത് വിചാരണനടത്തി കുറ്റക്കാരനെന്നു വിധിച്ചു. എന്നിരുന്നാലും നീതിനിര്‍വഹണ പ്രക്രിയ അതിന്റേതായ രീതിയില്‍ നടക്കാന്‍ നമ്മള്‍ അനുവദിച്ചേ തീരൂ. എന്നാല്‍, ഒട്ടും മയമില്ലാതെയും സൂക്ഷ്മമായും സമയബന്ധിതമായി ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യാന്‍ കഴിയുംവിധം നമ്മുടെ നീതിന്യായ വ്യവസ്ഥ മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുകയും വേണം.

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് തടയുക എന്നതാണ് ഇവക്കൊപ്പം ചെയ്യേണ്ട മൂന്നാമത്തെ കാര്യം. രാവെന്നോ പകലെന്നോ ഇല്ലാതെ പൊതു ഇടത്ത് സ്ത്രീക്ക് സുരക്ഷിയൊരുക്കാന്‍-ക്രൂരമായ കുറ്റകൃത്യങ്ങളില്‍ നിന്നുമാത്രമുള്ള സുരക്ഷയല്ല-ഒരു സമൂഹമെന്ന നിലയില്‍ എങ്ങനെ കഴിയുമെന്ന് നാം ചിന്തിക്കണം. വ്യക്തിസ്വാതന്ത്ര്യവും സഞ്ചാര സ്വാതന്ത്ര്യവും നിഷേധിച്ചാണ് ഇത്തരം ഭീകരതകളില്‍ നിന്ന് നമ്മുടെ അമ്മമാര്‍ക്കും പെങ്ങന്‍മാര്‍ക്കും പെണ്‍മക്കള്‍ക്കും നാം സുരക്ഷയൊരുക്കുന്നതെങ്കില്‍ അത് സ്ത്രീ വര്‍ഗത്തിന് നല്‍കുന്ന ശിക്ഷയും ഒരു വന്‍ ദുരന്തവും ആയിരിക്കും. ഇതിന്റെ നേര്‍വിപരീതം പ്രവര്‍ത്തിക്കാനുള്ള അവസരമായി വേണം നാം ഈ ദുരന്തത്തെ കണക്കാക്കാന്‍. രാവെന്നോ പകലെന്നോ ഭേദമില്ലാതെ നമ്മുടെ പൊതു ഇടങ്ങളില്‍ സ്ത്രീകള്‍ക്ക് സ്വതന്ത്രമായി പെരുമാറാന്‍ സാഹചര്യം ഒരുക്കിത്തുടങ്ങണം.


ലളിതമായ ഉദാഹരണത്തിലൂടെ ഇത് ഞാന്‍ വിശദമാക്കാം. വനിതാ കമ്പാര്‍ട്ട്‌മെന്റ് ട്രെയിനിന്റെ പിന്നിലാകുന്നതാണോ നടുവിലാകുന്നതാണോ സുരക്ഷിതം എന്നതിനെച്ചൊല്ലിയാണ് തര്‍ക്കങ്ങള്‍ നടക്കുന്നത്. അത് അങ്ങനെ ആകേണ്ടതായിരുന്നു. അങ്ങനെ ചെയ്യുകയും വേണം. റെയില്‍വേയുടെ ഭാഗത്തുനിന്ന് ഉടനുണ്ടായ പ്രതികരണം ഒരു പോലീസുകാരനെയോ/പോലീസുകാരിയെയോ നിയമിക്കുക എന്നതാണ്. അതും നല്ലതാണ്. എങ്കിലും, ഒടുവില്‍ ഇത്തരം അടിയന്തര നടപടികള്‍ക്ക് പരിധികളുണ്ടാകും. സ്ത്രീകളെ മാറ്റി സംരക്ഷിച്ച് നിര്‍ത്തുന്ന, എല്ലാറ്റില്‍ നിന്നും അവരെ തടുക്കുന്ന തരത്തിലുള്ള നടപടികളായിരിക്കരുത് ഒരു സമൂഹമെന്നനിലയില്‍ നാം സ്വീകരിക്കേണ്ടത്. നമ്മുടെ സ്ത്രീകളെ ഉള്‍ക്കൊള്ളുന്ന, അവര്‍ക്ക് ഭീഷണിയില്ലാത്ത ഒരു സ്ഥിതിവിശേഷമുണ്ടാക്കാനാണ് സമൂഹം ആഗ്രഹിക്കേണ്ടത്. ലോകത്തിന്റെ പലഭാഗങ്ങളിലും പൊതുഗതാഗത സംവിധാനത്തില്‍ ആണ്‍പെണ്‍ വേര്‍തിരിവില്ല. കീര്‍ത്തികേട്ട കേരള മോഡലില്‍ നമ്മുടെ ആരോഗ്യരംഗവും വിദ്യാഭ്യാസ രംഗവും പോലുള്ളവ വികസിതരാജ്യങ്ങളുടെ നിലവാരത്തിലാക്കാന്‍ നമുക്ക് കഴിഞ്ഞു. നമ്മുടെ ട്രെയിനുകളിലും ബസുകളിലും സ്ത്രീ-പുരുഷ വേര്‍തിരിവ് ആവശ്യമില്ലാത്ത ഒരു നാളിനെപ്പറ്റി ചിന്തിക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണ്? ക്രൂരമായ കുറ്റകൃത്യങ്ങളല്ലെങ്കിലും വൈകൃതം നിറഞ്ഞ പല പെരുമാറ്റങ്ങളും സ്ത്രീകള്‍ക്ക് ഓരോ ദിവസവും അനുഭവിക്കേണ്ടി വരുന്നതിനാലാണ് വനിതാ കമ്പാര്‍ട്ട്‌മെന്റ് ആവശ്യമായി വരുന്നതെന്ന് എനിക്കറിയാം. ഷൊര്‍ണൂരിലെ മനോരോഗിയായ കുറ്റവാളിയെപ്പോലുള്ളവര്‍ അപൂര്‍വമാണെങ്കിലും ഇത്തരം സംവിധാനങ്ങള്‍ നിലനില്‍ക്കുന്നതിന്റെ കാരണം സ്ത്രീകള്‍ക്ക് സുരക്ഷിതമല്ലാത്തവിധം പൊതു ഇടങ്ങള്‍ അസ്വസ്ഥമാക്കുന്നവര്‍ നമുക്ക് ചുറ്റമുണ്ടെന്നുള്ളതാണ്. സ്ത്രീകളോടുള്ള ഈ മര്യാദകെട്ട പെരുമാറ്റം ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ നമ്മുടെ ഭാഗത്തുനിന്നുണ്ടാവണം. അങ്ങനെ വന്നാലേ കൊടുംകുറ്റം ചെയ്യുന്നവരെ തിരിച്ചറിഞ്ഞ് ഉന്‍മൂലനം ചെയ്യാനാവൂ.

സ്ത്രീക്കും പുരുഷനും തങ്ങളുടെ കഴിവുകള്‍ വികസിപ്പിക്കാനും അത് സമൂഹത്തിന് ഉപയുക്തമാം വിധം പ്രയോഗിക്കാനും കഴിയുംവണ്ണം തുല്യ അവസരങ്ങളുള്ള സമൂഹമാണ് സംസ്‌ക്കാര സമ്പന്നമായ സമൂഹം. സമയത്തിന്റെയോ സ്ഥലത്തിന്റെയോ നിയന്ത്രണമില്ലാതെ പുരുഷനെപ്പോലെ വിദ്യാഭ്യാസവും തൊഴിലും തേടാനുള്ള സ്വാതന്ത്ര്യം സ്ത്രീക്കും വേണം. കേരളത്തിലെ പട്ടണങ്ങളിലെ ബസുകളിലും ട്രെയിനുകളിലും മറ്റും ഏഴുമണികഴിഞ്ഞ് യാത്രക്കാരികളെ കാണുക ഒരപൂര്‍വതയാണ്. ഷോര്‍ണൂര്‍ സംഭവത്തോടെ ഇത് ഇനിയും കുറയാനാണ് സാധ്യത. എന്നാല്‍, അങ്ങനെയാവരുത്. ഇന്ത്യയില്‍ തന്നെ, നാഗ്പൂരും ബറോഡയും പോലുള്ള പട്ടണങ്ങളില്‍ പൊതു-സ്വകാര്യ വാഹനങ്ങളില്‍ രാത്രിവൈകിയും സ്ത്രീകള്‍ സഞ്ചരിക്കുന്നുണ്ട്. രാജ്യത്തെ ഏറ്റവും സാക്ഷരമായ, ഒട്ടേറെ നേട്ടങ്ങളുള്ള സംസ്ഥാനമായ കേരളത്തില്‍ സ്ത്രീകളെ പൊതുനിരത്തില്‍ കാണുന്ന സമയം നമുക്ക് അല്‍പ്പം കൂടി കൂട്ടിക്കൂടേ? നമ്മുടെ സാമൂഹിക പരിണാമത്തിന്റെ ഒരു സൂചകമായി അതിനെ കണ്ടുകൂടേ?

അവസാനമായി, കമ്പാര്‍ട്ട്‌മെന്റിലെ പോലീസുകാരല്ല നമ്മുടെ സ്ത്രീകള്‍ക്ക് സുരക്ഷിതമായ അന്തരീക്ഷമൊരുക്കേണ്ടത്. ഔദ്യോഗിക സുരക്ഷ നല്‍കാന്‍ കഴിയുന്ന സമയത്തിനും സ്ഥലത്തിനും പരിമിതിയുണ്ട്. സമൂഹത്തിലെ എല്ലാവരും സംസ്‌ക്കാരത്തോടെ പെരുമാറാന്‍ തുടങ്ങുമ്പോള്‍, എല്ലാവരും പരസ്​പരം സംരക്ഷിക്കാന്‍ തുങ്ങുമ്പോള്‍, പൊതു ഇടങ്ങള്‍ ആസ്വദിക്കാന്‍ പരസ്​പരം അനുവദിക്കുമ്പോള്‍, അപ്പോഴാണ് സാമൂഹിക സുരക്ഷ മെച്ചപ്പെടുന്നത്. അപ്പോഴാണ് നമ്മുടെ നാട് ഭൂമിയിലെ ഏറ്റവും സംസ്‌ക്കാരസമ്പന്നവും ജ്ഞാനദീപ്തവുമാണെന്ന് നമുക്ക് സത്യസന്ധമായി അവകാശപ്പെടാനാവുന്നത്. ഇത് നേടാന്‍കഴിയാത്ത ഒന്നല്ല. ലോകത്തിലെയും ഇന്ത്യയിലെ തന്നെയും മറ്റ് സമൂഹങ്ങള്‍ കൈവരിച്ച നേട്ടമാണ്. ഷൊര്‍ണൂരിലെ ആ പാവം പെണ്‍കുട്ടിക്ക് നല്‍കാന്‍ കഴിയാതെ പോയ സ്വാതന്ത്ര്യവും സുരക്ഷയും നമ്മുടെ അമ്മമാര്‍ക്കും പെങ്ങന്‍മാര്‍ക്കും പെണ്‍മക്കള്‍ക്കും നല്‍കുന്നതിനെപ്പറ്റി രോഷത്തിന്റെയും പ്രതികാരത്തിന്റെയും ഈ നിമിഷം നമുക്ക് ചിന്തിക്കാം.

മുരളി തുമ്മാരുകുടിയുടെ വെബ്‌സൈറ്റ്

 

പരീക്ഷണം നിര്‍ത്താന്‍ സമയം കഴിഞ്ഞു


ഡോ.അംബികാസുതന്‍ മാങ്ങാട്‌


എന്‍ഡോസള്‍ഫാന്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് ബോധ്യപ്പെട്ടിട്ടാണ് 81 രാജ്യങ്ങള്‍ നിരോധിച്ചത്. എന്നിട്ടും ഇന്ത്യ വാശിപിടിക്കുന്നത് ആര്‍ക്കുവേണ്ടിയാണ്? ഇവിടെ പിടഞ്ഞുവീഴുന്ന മനുഷ്യര്‍ക്ക് കീടങ്ങളുടെ വിലപോലും കല്പിക്കാത്തതെന്ത്?


കാസര്‍കോട്ടെ മനുഷ്യര്‍ ഗിനിപ്പന്നികളാണോ? വീണ്ടും വീണ്ടും പരീക്ഷിക്കാന്‍? എത്രയോ തവണ ദുരന്തപ്രദേശത്തിലുള്ളവരുടെ രക്തവും മുലപ്പാലും അണ്ഡവും ബീജവുമൊക്കെ ശേഖരിച്ചു കൊണ്ടുപോയി. ഒന്നും രണ്ടുമല്ല, പതിനാറ് പഠനസംഘങ്ങള്‍ വന്നുപോയി. ആയിരത്തിലധികം ദുരന്തബാധിതര്‍ കീടങ്ങളെപ്പോലെ മരണപ്പെട്ടു. സര്‍ക്കാറിന്റെ കണക്കനുസരിച്ച് മാത്രം ഗുരുതരമായ രോഗാവസ്ഥയിലുള്ളവര്‍ നാലായിരത്തിമുന്നൂറോളം വരും. ജില്ലയിലെ വിവിധ മെഡിക്കല്‍ ക്യാമ്പുകളിലെത്തിയവര്‍ പതിനാറായിരത്തിലധികമാണ്.

കൊടുങ്കാറ്റുപോലെ പ്രതിഷേധം എങ്ങും ഉയരുമ്പോഴും കേന്ദ്രമന്ത്രി ശരദ്പവാര്‍ പാറപോലെ ഉറച്ചു നില്‍ക്കുകയാണ്. രാജ്യത്ത് എന്‍ഡോസള്‍ഫാന്‍ നിരോധിക്കാനാവില്ലെന്നും ഐ.സി.എം.ആറിന്റെ പഠനസംഘത്തെ അടുത്തമാസം നിയോഗിക്കാമെന്നും പുതിയ തിട്ടൂരമിറക്കുകയാണ്. ഏവരും ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന ഇത്തവണത്തെ ജനീവ ഉച്ചകോടിയില്‍ ഇന്ത്യയുടെ നിലപാട് എന്തായിരിക്കും എന്നതിന്റെ സൂചനയാണിത്. കഴിഞ്ഞ പരിസ്ഥിതി ഉച്ചകോടിയില്‍ ഇന്ത്യ നാണംകെട്ടതാണ്. 29 രാജ്യങ്ങളില്‍ ഇന്ത്യമാത്രമാണ് എന്‍ഡോസള്‍ഫാന്‍ കൊടുംവിഷത്തിനുവേണ്ടി ഘോരഘോരം വാദിച്ചത്. ഇത് ഒഴിച്ചുകൂടാനാവാത്ത കീടനാശിനിയാണെന്നും ഇന്ത്യയിലെ കര്‍ഷകരെ മറ്റൊന്ന് പരിശീലിപ്പിക്കാന്‍ ബുദ്ധിമുട്ടാണെന്നും പത്തു കോടിയിലധികം അമേരിക്കന്‍ ഡോളര്‍ മൂല്യമുള്ള വ്യവസായം തകരുമെന്നും ഒരു ഗ്ലാസ് പാല്‍ കുടിക്കുമ്പോഴുള്ള അപകടമേ എന്‍ഡോസള്‍ഫാന്‍കൊണ്ട് ഉണ്ടാവുകയുള്ളൂവെന്നും ഒരു ലജ്ജയുമില്ലാതെ ഇന്ത്യന്‍ പ്രതിനിധികള്‍ വാദിച്ചു.

ശരദ്പവാറിന്റെ ഉടമസ്ഥതയിലുള്ള 'ഡൈനാമിക്' ഡെയറിയില്‍ എന്‍ഡോള്‍സള്‍ഫാന്‍ അംശം ഇല്ലാത്ത പാലേ വാങ്ങാറുള്ളൂ എന്ന് പരിസ്ഥിതി പ്രവര്‍ത്തകനായ നാഗേഷ് ഹെഗ്‌ഡെ വെളിപ്പെടുത്തിയിട്ടുണ്ട്. അതിലും പ്രധാനപ്പെട്ട കാര്യം ഇവിടത്തെ നിരവധി അമ്മമാര്‍ കുഞ്ഞുങ്ങളെ നെഞ്ചോട് ചേര്‍ത്ത് മുലപ്പാലെന്ന് വിശ്വസിച്ച് കൊടുത്തുകൊണ്ടിരുന്നത് വിഷമായിരുന്നു. കുമ്പടാജെയിലെ ലളിത എന്ന സ്ത്രീയുടെ മുലപ്പാലില്‍ അനുവദനിയമായതിന്റെ തൊള്ളായിരം മടങ്ങ് എന്‍ഡോസള്‍ഫാന്‍ ഉണ്ടായിരുന്നുവെന്ന് 2001-ലെ ഒരു പഠനത്തില്‍ തെളിയിക്കപ്പെട്ടതാണ്.

എന്‍ഡോസള്‍ഫാന്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് ബോധ്യപ്പെട്ടിട്ടാണ് 81 രാജ്യങ്ങള്‍ നിരോധിച്ചത്. എന്നിട്ടും ഇന്ത്യ വാശിപിടിക്കുന്നത് ആര്‍ക്കുവേണ്ടിയാണ്? ഇവിടെ പിടഞ്ഞുവീഴുന്ന മനുഷ്യര്‍ക്ക് കീടങ്ങളുടെ വിലപോലും കല്പിക്കാത്തതെന്ത്? ജനങ്ങള്‍ തിരഞ്ഞെടുത്തയയ്ക്കുന്നവര്‍ ജനങ്ങള്‍ക്കെതിരായി നിന്ന് കീടനാശിനി ലോബികള്‍ക്കുവേണ്ടി നാവുന്തുന്നതിന്റെ നീതികേട് ചോദ്യം ചെയ്യപ്പെടേണ്ടതാണ്.

ഈ പഠനത്തിന്റെ ആവശ്യമെന്ത്? ലോകത്തിലെ ഉന്നത നിലവാരമുള്ള പ്രസിദ്ധീകരണങ്ങളില്‍ നൂറുകണക്കിന് ശാസ്ത്രീയപഠനങ്ങള്‍ പ്രകാശിപ്പിക്കപ്പെട്ടിട്ടുണ്ട്. ഈ രാസവിഷം സൃഷ്ടിക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഈ പഠനങ്ങളില്‍ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇക്കഴിഞ്ഞ ദിവസം എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരസമിതി കാസര്‍കോട്ട് സംഘടിപ്പിച്ച ദേശീയ കണ്‍വെന്‍ഷനില്‍ മണിപ്പാല്‍ കസ്തൂര്‍ബാ മെഡിക്കല്‍ കോളേജിലെ ഡോ. കെ.എം. ഉണ്ണികൃഷ്ണന്‍ ഇത്തരം പഠനങ്ങളെക്കുറിച്ച് വിശദമായി സംസാരിക്കുകയുണ്ടായി. ഇതേ മെഡിക്കല്‍ കോളേജില്‍നിന്നു വിരമിച്ച ഡോ. രവീന്ദ്രനാഥ് ഷാന്‍ഭോഗും സംഘവും എന്‍ഡോസള്‍ഫാന്‍ മനുഷ്യരുടെയും എലികളുടെയും ജനതികഘടനയില്‍ എങ്ങനെയൊക്കെയാണ് പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് ദീര്‍ഘകാലത്തെ ഗവേഷണം നടത്തി തെളിയിച്ചിട്ടുണ്ട്. ഈ ഗവേഷണഫലം 2005-ല്‍ ഐ.സി.എം.ആറിനു സമര്‍പ്പിച്ചതാണ്. ഇക്കഴിഞ്ഞ കാസര്‍കോട്ടെ ദേശീയ കണ്‍വെന്‍ഷനില്‍ ഷാന്‍ഭോഗ് രോഷാകുലനായി പറഞ്ഞത് ആ റിപ്പോര്‍ട്ട് ഐ.സി.എം.ആര്‍. ഇന്നുവരെ പുറത്തുവിട്ടിട്ടില്ല എന്നാണ്. പുറത്തു വിടാതിരിക്കാനുള്ള വലിയ സമ്മര്‍ദം ഐ.സി.എം.ആറിന് മേലുണ്ട് എന്ന് ഡോക്ടര്‍ ആരോപിക്കുകയുണ്ടായി. ഈ ഐ.സി.എം.ആറിനെ പുതിയ പഠനത്തിന് നിയോഗിക്കുമെന്ന് മന്ത്രി പ്രസ്താവിക്കുമ്പോള്‍ കാസര്‍കോട്ടുകാര്‍ എന്താണ് പ്രതീക്ഷിക്കേണ്ടത്?

ഏതാനും ആഴ്ചകള്‍ക്കു മുമ്പ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോ. ജയകൃഷ്ണന്റെ നേതൃത്വത്തില്‍ നടന്ന പഠനവും (ഇനിയും അത് വെളിച്ചം കണ്ടിട്ടില്ല) ഈ വിഷത്തിന്റെ അപകടനില വെളിപ്പെടുത്തുന്നതാണ്. 2001-ല്‍ എന്‍.ഐ.ഒ.എച്ചും സി.എസ്.ഇ.യും നടത്തിയ ശാസ്ത്രീയ പഠനങ്ങളും ദുരന്തകാരണം എന്‍ഡോസള്‍ഫാനാണെന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്. ഈ വിഷത്തിന്റെ നൃശംസതയെ വ്യക്തമാക്കുന്ന നൂറുകണക്കിന് പഠനങ്ങള്‍ ഉണ്ടെന്നിരിക്കെ വീണ്ടും ഒരു പഠനം എന്ന പ്രഹസന നാടകത്തിന്റെ അണിയറ അജന്‍ഡ പകല്‍പോലെ വ്യക്തമാണ്.

ദുബെ-മായി കമ്മിറ്റി റിപ്പോര്‍ട്ടുകളുടെ ബലത്തിലാണ് കേന്ദ്ര കൃഷി മന്ത്രാലയം 'തെളിവില്ല' എന്ന് ശഠിച്ചുകൊണ്ടിരിക്കുന്നത്. ഇവിടത്തെ കശുമാവിന്‍ തോപ്പുകളില്‍ 78-ല്‍ ഈ വിഷം തളിക്കാന്‍ ശുപാര്‍ശ ചെയ്ത ആളാണ് ഒ.പി. ദുബെ. അതുമൂലമുണ്ടായ ദുരന്തം പഠിക്കാന്‍ അദ്ദേഹത്തെത്തന്നെ നിയോഗിച്ചാലുള്ള 'ഫലം' എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. അങ്ങനെ സംഭവിക്കുകയും ചെയ്തു. കാസര്‍കോട്ടേക്ക് വരികപോലും ചെയ്യാതെ ദുബെ കമ്മിറ്റി റിപ്പോര്‍ട്ട് പാസ്സാക്കുകയാണ് സി.ഡി. മായി കമ്മിറ്റി 2004-ല്‍ ചെയ്തത്. ഏതാനും മാസങ്ങള്‍ക്കു മുന്‍പ് വിഷവിവാദമുണ്ടായപ്പോള്‍ ഈ മായിയെ ആണ് വീണ്ടും പവാര്‍ പഠനത്തിന് നിയോഗിച്ചത്. വലിയ എതിര്‍പ്പുണ്ടായപ്പോള്‍ പിന്‍വലിക്കേണ്ടിയും വന്നു എന്നത് ചരിത്രം.

ഇക്കഴിഞ്ഞ ഡിസംബര്‍ 31-ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ദുരന്തസ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും കാര്യങ്ങള്‍ ബോധ്യപ്പെടുകയും ഉടനടി ഈ വിഷം നിരോധിക്കാനുള്ള നടപടി സ്വീകരിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ജനീവ ഉച്ചകോടിയില്‍ വിഷവിരുദ്ധ നിലപാട് എടുക്കണമെന്നും കേരളസര്‍ക്കാറിന്റെ ദുരിതാശ്വാസ പദ്ധതിയെ സഹായിക്കണമെന്നും നിര്‍ദേശിച്ചിരുന്നു. എട്ടാഴ്ചകള്‍ക്കകം മറുപടി നല്‍കണം എന്നും ആവശ്യപ്പെട്ടിരുന്നു. ആഴ്ചകള്‍ 16 കഴിഞ്ഞിട്ടും പ്രതികരണം കാണാഞ്ഞ് ഇപ്പോള്‍ മനുഷ്യാവകാശ കമ്മീഷന്‍ വീണ്ടും ഇടപെട്ട് കേന്ദ്രത്തെ താക്കീത് ചെയ്തിരിക്കുകയാണ്. (കൃത്യം പത്തു വര്‍ഷം മുന്‍പ് ദുരന്ത ചിത്രങ്ങള്‍ മാധ്യമങ്ങളില്‍ കണ്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടതിന്റെ ഫലമാണ് അന്നത്തെ എന്‍.ഐ.ഒ.എച്ച്. പഠനം.) പക്ഷേ, കേന്ദ്രത്തിന് ഒരു കുലുക്കവുമില്ല. ഹാ! ജനാധിപത്യമേ കഷ്ടം എന്നല്ലാതെ എന്തു പറയാന്‍. വി.എം. സുധീരനും ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയുമൊക്കെ ശക്തമായി ആവശ്യപ്പെട്ടിട്ടും മലയാളികളായ കേന്ദ്രമന്ത്രിമാര്‍ കുറ്റകരമായ മൗനം അവലംബിക്കുകയാണ്.

തെക്കന്‍ കര്‍ണാടകത്തിലും നൂറുകണക്കിന് വിചിത്ര ഉടലുകളുള്ള കുട്ടികള്‍ ഉണ്ട്. രാജ്യത്തിന്റെ പലഭാഗത്തുനിന്നും ദുരന്തം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് തുടങ്ങിയിട്ടേ ഉള്ളൂ. ദുരന്തത്തെക്കുറിച്ച് ദേശീയ തലത്തിലുള്ള സര്‍വേ നടത്തണമെന്ന കമ്മീഷന്റെ നിര്‍ദേശവും പാലിക്കപ്പെട്ടിട്ടില്ല. കാസര്‍കോട്ടെ ഒരമ്മയുടെ വേദനാജനകമായ അനുഭവം മനുഷ്യപ്പറ്റില്ലാത്തവര്‍ കേള്‍ക്കേണ്ടതാണ്. ഈയിടെ കാസര്‍കോട്ടെ മൂളിയാറില്‍ നടന്ന മെഡിക്കല്‍ ക്യാമ്പില്‍ എല്ലാവരും ഉച്ചഭക്ഷണം കഴിച്ചിട്ടും രോഗിയായ പതിനഞ്ചുകാരന് ഭക്ഷണം കൊടുക്കാതിരിക്കുന്ന അമ്മയോട് ഭക്ഷണം നല്‍കാന്‍ ഡോക്ടര്‍ ആവശ്യപ്പെട്ടു. പലതവണ പറഞ്ഞിട്ടും കൂട്ടാക്കാതിരുന്നപ്പോള്‍ ഡോക്ടര്‍ ദേഷ്യപ്പെട്ടു. അന്നേരമാണ് സത്യം വെളിപ്പെട്ടത്. ആ അമ്മ ചവച്ചരച്ചശേഷം കുഞ്ഞിന്റെ വായില്‍ കൊടുക്കുകയാണ് പതിനഞ്ചു വര്‍ഷമായി. സ്വന്തമായി ചവച്ചരച്ച് ഇറക്കാനുള്ള ശേഷി ആ കുട്ടിക്കില്ല. പക്ഷികള്‍ തീറ്റുന്നതുപോലെ. പക്ഷേ, പറക്കമുറ്റുമ്പോള്‍ പക്ഷികള്‍ പോലും സ്വന്തമായി ആഹരിച്ചോളും. അമ്മയുടെ കാലശേഷം ആ കുട്ടി എങ്ങനെ ജീവിച്ചിരിക്കും? ഇങ്ങനെ ദുരിതമനുഭവിക്കുന്ന എത്ര കുട്ടികളാണ്! തൊണ്ട തുറക്കുകയേ ചെയ്യാതെ ജയകൃഷ്ണനെപ്പോലെ മരണത്തിലേക്ക് പറന്നുപോയ കുട്ടികളും ഇവിടെ കുറെ ജനിച്ചിട്ടുണ്ട്.

ശീതീകരിച്ച മുറികളിലിരുന്ന് അംധേര്‍ നഗരിയിലെ ചൗപട് രാജാവിനെപ്പോലെ ഭരണം കൈയാളുന്നവര്‍ നിസ്വരായ ഈ മനുഷ്യരെ ഒരു നിമിഷമെങ്കിലും ഓര്‍മിക്കുമോ? കനിവിന്റെ ഒരു തുള്ളിയെങ്കിലും ഈ പാവങ്ങള്‍ക്ക് കിട്ടുമോ?